ഗാസയിൽ ഭരണം അവസാനിപ്പിച്ചതായി ഹമാസ്;ആയുധം താഴെ വയ്ക്കില്ല
ഗാസ സിറ്റി: ഗാസയിലെ തങ്ങളുടെ ഭരണം അവസാനിപ്പിക്കുന്നതായും ഭരണം ഐക്യരാഷ്ട്രസഭയുടെ പിന്തുണയുള്ള ഒരു സാങ്കേതിക സമിതിക്ക് (ടെക്‌നോക്രാറ്റിക് കമ്മിറ്റി) കൈമാറാൻ ഒരുങ്ങുകയാണെന്നും സായുധ സംഘടനയായ ഹമാസ് പ്രഖ്യാപിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ ഒപ്പുവെച്ച വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് ഈ നിർണായക നീക്കം. എന്നാൽ, തങ്ങളുടെ പക്കലുള്ള ആയുധങ്ങൾ താഴെവെക്കാനോ സുരക്ഷാ ചുമതലകൾ അന്താരാഷ്ട്ര സേനയ്ക്ക് കൈമാറാനോ ഹമാസ് തയ്യാറായിട്ടില്ല. ഹമാസിനെ പൂർണമായി നിരായുധരാക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രധാന ആവശ്യം.
ഗാസയിലെ ഹമാസ് ഭരണകൂടത്തിന്റെ തലവനായ മുഹമ്മദ് അൽ ഫറാ തന്റെ പദവി രാജിവെക്കുകയും, ഭരണം 'നാഷണൽ കമ്മിറ്റി ഫോർ ദി അഡ്മിനിസ്‌ട്രേഷൻ ഓഫ് ഗാസ' (എൻസിഎജി) എന്ന സമിതിക്ക് കൈമാറാൻ നിർദ്ദേശിക്കുകയും ചെയ്തു. ഗാസയിലെ ഭരണപരമായ ചുമതലകളിൽ നിന്ന് ഹമാസ് ഉടനടി പിന്മാറുമെങ്കിലും, പുതിയ സമിതി ചുമതലയേൽക്കുന്നത് വരെ സർക്കാർ ജീവനക്കാരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും തങ്ങളുടെ തസ്തികകളിൽ തുടരും. 2006ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നിയന്ത്രണം ഏറ്റെടുത്ത ഹമാസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗാസയിൽ ഭരണം നടത്തിവരികയായിരുന്നു. അതിനാൽ തന്നെ പുതിയ പ്രഖ്യാപനം ഗാസയിൽ വലിയ രാഷ്ട്രീയ മാറ്റത്തിനാണ് വഴിതുറന്നിരിക്കുന്നത്.
ഗാസയിലെ ഭരണസംവിധാനം കൈമാറുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് താൻ രാജി സമർപ്പിക്കുന്നതെന്ന് അൽ ഫറാ വ്യക്തമാക്കി. ഭരണപരമായ ഈ മാറ്റം എളുപ്പമാക്കുന്നതിനാണ് കമ്മിറ്റി പിരിച്ചുവിടാൻ തീരുമാനിച്ചതെന്ന് ഹമാസ് ഗവൺമെന്റ് മീഡിയ ഓഫീസ് ജനറൽ ഡയറക്ടർ ഇസ്മായിൽ അൽ തവാബ്തയും അറിയിച്ചു.എന്താണ് എൻസിഎജി?
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ 2025 ഒക്ടോബറിൽ രൂപീകരിച്ച 'ബോർഡ് ഓഫ് പീസ്' (സമാധാന സമിതി) പ്രകാരമാണ് എൻസിഎജി രൂപീകരിച്ചത്. നിലവിൽ ഈജിപ്തിലെ കെയ്റോ കേന്ദ്രീകരിച്ചാണ് ഈ സമിതി പ്രവർത്തിക്കുന്നത്. ഫലസ്തീൻ അതോറിറ്റി മുൻ ഉദ്യോഗസ്ഥനും ഗാസ സ്വദേശിയുമായ എൻജിനീയർ അലി ഷാത്ത് ആണ് ഇതിന്റെ തലവൻ. യുഎൻ മേൽനോട്ടത്തിൽ ഗാസയിലെ ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ പുനഃസ്ഥാപിക്കുക, പൊതുകാര്യങ്ങൾ നിയന്ത്രിക്കുക എന്നിവയാണ് ഈ സമിതിയുടെ ലക്ഷ്യം. എന്നാൽ, കഴിഞ്ഞ ജനുവരിയിൽ രൂപീകരിച്ചത് മുതൽ ഈ സമിതി ഗാസയിൽ പ്രവേശിക്കുന്നത് ഇസ്രായേൽ തടഞ്ഞിരിക്കുകയാണ്.
'ഹിസ്ബുല്ല മാതൃക'യെന്ന് ഇസ്രായേൽ
ഹമാസിന്റെ ഈ നീക്കത്തെ ഇസ്രായേൽ ശക്തമായി എതിർത്തു. ലബനനിലെ 'ഹിസ്ബുല്ല മാതൃക' ഗാസയിലും നടപ്പിലാക്കാനുള്ള തന്ത്രമാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാർ ആരോപിച്ചു. അതായത്, സിവിൽ ഭരണവും മാലിന്യ നിർമാർജനവും പോലുള്ള നഗരസഭാ കാര്യങ്ങൾ സാങ്കേതിക സമിതി നോക്കുമ്പോഴും, ഗാസയിലെ പ്രധാന സൈനിക ശക്തിയായി ഹമാസ് തന്നെ തുടരും. ആയുധങ്ങൾ ഹമാസിന്റെ കൈകളിൽ ഇരിക്കുന്നിടത്തോളം കാലം ഏതൊരു സിവിൽ ഗവൺമെന്റും അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ പ്രവർത്തിക്കൂ എന്ന് ഇസ്രായേൽ ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ സമാധാന പദ്ധതി പ്രകാരം ഹമാസ് പൂർണമായും ആയുധം താഴെവെക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്.
അടുത്തത് എന്ത്?
ഹമാസിന്റെ പ്രഖ്യാപനം കേവലം 'പ്രതീകാത്മകം' മാത്രമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ആയുധങ്ങൾ ഉപേക്ഷിക്കാൻ ഹമാസ് തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രധാന തർക്കവിഷയം. ഗാസയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇസ്രായേലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, വെടിനിർത്തൽ ലംഘനങ്ങൾ തുടരുന്നതിനാലും ആയുധം ഉപേക്ഷിക്കില്ലെന്ന കർശന നിലപാടിലാണ് ഹമാസ്.
മറുവശത്ത്, ഈ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ വാഗ്ദാനങ്ങളേക്കാൾ ഹമാസിന്റെ പ്രവൃത്തികളെ നോക്കിയായിരിക്കും തീരുമാനമെന്നും ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്' സമിതി അറിയിച്ചു. ഗാസയിലെ മുഴുവൻ ആയുധങ്ങളും എൻസിഎജി സമിതിയുടെ കീഴിലേക്ക് കൊണ്ടുവരണമെന്നും എങ്കിൽ മാത്രമേ യഥാർത്ഥ ഭരണമാറ്റം സാധ്യമാകൂ എന്നും സമാധാന സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇരുവിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സാഹചര്യത്തിൽ ഗാസയുടെ ഭാവി ഭരണം എങ്ങനെയാകുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.