നീറ്റ് പുനഃപരിശോധന ;ഇന്ന് രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ
ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ഇന്ന് രാജ്യവ്യാപകമായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു. ദേശീയ പരീക്ഷാ ഏജൻസി (NTA) യാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത് . മെയ് 3ന് നടന്ന നീറ്റ്-യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ നടത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ സുരക്ഷയും ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി മോക് ഡ്രിൽ നടത്താൻ എൻടിഎ തീരുമാനിച്ചത്.പരീക്ഷാകേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
രാജ്യത്താകെ ഏകദേശം 23 ലക്ഷം വിദ്യാർഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. ഇന്ത്യയിലെ 5,000-ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുക. പുനഃപരീക്ഷയിൽ വിവാദങ്ങൾ ഒഴിവാക്കാൻ എല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് മോക് ഡ്രിലിന്റെ ലക്ഷ്യം.പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർഥികളുമായി ആശയവിനിമയം കൂടുതൽ ശക്തമാക്കിയതായി എൻടിഎ അറിയിച്ചു. പുതിയ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾക്ക് എസ്‌എംഎസ്, ഇ-മെയിൽ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ അയച്ചിട്ടുണ്ട്. അതേസമയം, പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും എൻടിഎ മുന്നറിയിപ്പ് നൽകി.