അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് ; 8 പ്രതികളെന്ന് എഫ്ഐആർ; 6 പേർ കസ്റ്റഡിയിൽ

By :  Devina Das
Update: 2026-06-26 05:34 GMT

ലഖ്നൗ: അയോധ്യ രാമ ക്ഷേത്രത്തിൽ ഫണ്ട് തട്ടിപ്പ് കേസിൽ 8 പേരെ പ്രതി ചേർത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ആറ് പേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ട്. ക്ഷേത്രത്തിന്റെ ട്രസ്റ്റ് അം​ഗം നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

അനുക്കൽപ് മിശ്ര, ലവകുശ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, രമാശങ്കർ യാദവ്, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് പ്രതികൾ. ഇവരിൽ ആറ് പേരാണ് നിലവിൽ കസ്റ്റഡിയിൽ ഉള്ളത്. രണ്ട് പേർക്കായുള്ള തിരച്ചിൽ തുടരുന്നു.

പ്രതികളിൽ ആറ് പേർ പണം എണ്ണാൻ ചുമതലപ്പെടുത്തിയിരുന്ന ക്ഷേത്ര ജീവനക്കാരാണ്. 8 പേരും പണം തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ സിസിടിവി കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി. റിപ്പോർട്ട് നൽകിയിട്ടും യോ​ഗി ആദിത്യനാഥ് സർക്കാർ ഇതിനെതിരെ നടപടിയൊന്നും എടുക്കുന്നില്ലെന്ന വിമർശനങ്ങൾ അതിനിടെ ഉയർന്നിരുന്നു.കാണിക്ക കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേട് നടന്നതായി ജൂൺ 13ന് ആരോപണം ഉയർന്നതിനെത്തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക അഭ്യർഥന പ്രകാരമാണ് എസ്‌ഐടി രൂപീകരിച്ചത്. ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ലഖ്നൗ റെയ്ഞ്ച് ഐജി എസ് കിരൺ, ധനകാര്യ സ്പെഷൽ സെക്രട്ടറി നീൽരതൻ കുമാർ എന്നിവരും അംഗങ്ങളാണ്.

അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണു എസ്ഐടി നടത്തിയത്. ക്ഷേത്ര ജീവനക്കാരിൽ ഒരാളുടെ വസതിയിൽ നിന്നു 10 ലക്ഷത്തിലേറെ രൂപ പിടിച്ചെടുത്തു. ക്ഷേത്രത്തിലെ സംഭാവനപ്പെട്ടികളുടെ താക്കോലുകൾ മറ്റൊരു ജീവനക്കാരന്റെ കൈയിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു. ക്ഷേത്രവുമായി ബന്ധപ്പെട്ട സന്നദ്ധ സേവനം ചെയ്യുന്നവരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ എസ്ഐടി നിരീക്ഷണത്തിലാണ്. 2024 ജനുവരി 22ന് രാം ലല്ലയുടെ പ്രതിഷ്ഠാ ചടങ്ങിനു ശേഷം ഇവരിൽ പലരുടെയും സാമ്പത്തിക സ്ഥിതി അതിവേഗം മാറിയതും ചിലർ പൊടുന്നനെ കോടീശ്വരന്മാരായതുമാണു സംശയത്തിലേക്ക് നയിച്ചതും വലിയ തട്ടിപ്പിന്റെ ചുരുളുകൾ അഴിയുന്നതും.

Similar News