ക്യാൻസർ തീവ്രവേദനസംഹാരി ഗുളികകൾ മാരക ലഹരിയാക്കി; ഇടുക്കിയിൽ മൂന്ന് യുവാക്കൾ പിടിയിൽ

By :  Devina Das
Update: 2026-06-26 07:06 GMT

നെടുങ്കണ്ടം: ലഹരിക്കായി കാൻസർ ബാധിതർക്ക് നൽകുന്ന തീവ്ര വേദനസംഹാരി ഗുളികകൾ കുത്തിവെച്ച് ഉപയോഗിച്ച മൂന്ന് യുവാക്കൾ പിടിയിലായി. 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി നെടുങ്കണ്ടം പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇവർ വലയിലായത്. നെടുങ്കണ്ടം പുതുകിൽ പ്രാഞ്ചി എന്ന ഫ്രാൻസിസ്, ചിറക്കുന്നേൽ അൻസിൽ, മഞ്ഞപ്പാറ മന്നിക്കൽ ജെസ്മിൻ എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ രാത്രി നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഫ്രാൻസിസും അൻസലും നിൽക്കുന്നത് കണ്ട് പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ഇവർ കൈവശം വെച്ചിരുന്ന കവറിൽ നിന്ന് ടാബ്ലറ്റുകളും സിറിഞ്ചുകളും അടങ്ങിയ പാക്കറ്റുകളും, കപ്പളത്തിന്റെ (പപ്പായ) തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഇൻസുലിൻ സിറിഞ്ചുകൾ ഉപയോഗിച്ച് കുത്തിവെപ്പ്; മെഡിക്കൽ സ്റ്റോറിനെതിരെയും അന്വേഷണം

കീമോതെറാപ്പിക്ക് ശേഷം കാൻസർ രോഗികൾക്ക് വേദന കുറയ്ക്കാൻ നൽകുന്ന 'ടാപെന്റാഡോൾ 100 മില്ലിഗ്രാം' എന്ന ഗുളികകളാണ് ഇവർ ലഹരിക്കായി ഉപയോഗിച്ചിരുന്നത്. ഈ ഗുളികകൾ വിവിധ രീതികളിൽ വെള്ളത്തിൽ ലയിപ്പിച്ച ശേഷം വേദന കുറഞ്ഞ ഇൻസുലിൻ ഇഞ്ചക്ഷൻ സിറിഞ്ചുകൾ ഉപയോഗിച്ച് ശരീരത്തിലേക്ക് കുത്തിവെക്കുകയായിരുന്നു ഇവരുടെ രീതി. പ്രതികളുടെ പക്കൽ നിന്ന് കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയിൽ കഞ്ചാവ് നിറച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് കുപ്പിയിൽ കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച് കഞ്ചാവ് പുകച്ച് വലിക്കുന്ന പ്രത്യേക രീതിയും ഇവർ ഉപയോഗിച്ചിരുന്നു. വേദനസംഹാരി കുത്തിവെച്ച ശേഷം ഈ രീതിയിൽ കഞ്ചാവ് ഉപയോഗിച്ചാൽ രണ്ടു ദിവസത്തോളം കടുത്ത ലഹരി ലഭിക്കുമെന്നാണ് യുവാക്കൾ പൊലീസിനോട് സമ്മതിച്ചത്.കട്ടപ്പനയിലുള്ള 'ക്യാപ്സ്യൂൾ' എന്ന മെഡിക്കൽ സ്റ്റോറിൽ നിന്നാണ് ഇവർ ഈ ഗുളികകൾ വാങ്ങിയത്. ദിവാകർ എന്നയാളാണ് 22,000 രൂപ നൽകി ഈ ഗുളികകൾ വാങ്ങാൻ തങ്ങളെ പറഞ്ഞയച്ചതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ദിവാകറിനായും ഗുളികകൾ കുറിപ്പടിയില്ലാതെ നൽകിയ മെഡിക്കൽ സ്റ്റോറിനെതിരെയും പോലീസ് അന്വേഷണം ഊർമ്മിതമാക്കി. ഇതിന് സമീപ പ്രദേശത്തുനിന്നുമാണ് കഞ്ചാവ് കൈവശം വെച്ച് ഉപയോഗിച്ചതിന് മഞ്ഞപ്പാറ മന്നിക്കൽ ജസ്മിനെ പൊലീസ് പിടികൂടിയത്. ഇയാൾക്കും ഈ വേദനസംഹാരി മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മേഖലയിൽ കൂടുതൽ യുവാക്കൾ ഈ മാരക ലഹരി ഉപയോഗ ശൃംഖലയുടെ ഭാഗമായിട്ടുണ്ടെന്ന സൂചനയെത്തുടർന്ന് നെടുങ്കണ്ടം പൊലീസ് സബ് ഇൻസ്‌പെക്ടർ ലിജോ പി. മണിയുടെ നേതൃത്വത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Similar News