അയോധ്യ രാമക്ഷേത്രത്തിലെ സംഭവനത്തട്ടിപ്പ് ;മോഷണപ്പണം ശുചിമുറികളിൽ ഒളിപ്പിച്ചു ;ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിൽ നടന്ന കോടികളുടെ കാണിക്കപ്പണം തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളിൽ ഒരാളായ അവിനാഷ് ശുക്ലയിൽ നിന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്. കോടതിയുടെ പ്രത്യേക അനുമതിയോടെ ചൊവ്വാഴ്ച പൊലീസ് നടത്തിയ രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ്, ക്ഷേത്രത്തിനുള്ളിൽ നിന്ന് അതിസുരക്ഷാ സംവിധാനങ്ങളെ വെട്ടിച്ച് എങ്ങനെയാണ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതെന്ന് പ്രതി വ്യക്തമാക്കിയത് .മോഷണം നടത്തുന്നതിനായി തങ്ങൾ കൃത്യമായ ആസൂത്രണം നടത്തിയിരുന്നുവെന്നും കവർന്ന പണം താല്ക്കാലികമായി ക്ഷേത്രത്തിലെ ശുചിമുറികളിലാണ് ഒളിപ്പിച്ചിരുന്നതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.മോഷണത്തിൽ കൃത്യമായ പങ്കാളിത്തമുള്ള മറ്റ് ഏഴ് പ്രതികളെക്കുറിച്ചും അവിനാഷ് മൊഴി നൽകിയിട്ടുണ്ട്. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ അടുത്ത അനുയായിയായ രാമശങ്കർ എന്ന ടിന്നു യാദവ്, കൗണ്ടിങ് ഇൻ-ചാർജ് സുഭാഷ് ശ്രീവാസ്തവ, കൗണ്ടിങ് സ്റ്റാഫ് അംഗങ്ങളായ അനുകൽപ് മിശ്ര, ലവ് കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, രാം ശങ്കർ മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിൽ ഇതിനകം അറസ്റ്റിലായ മറ്റുള്ളവർ. പണം എണ്ണുന്ന മുറിയുടെ രണ്ട് താക്കോലുകളിൽ ഒന്ന് ടിന്നു യാദവിന്റെ പക്കലും രണ്ടാമത്തേത് ബാങ്ക് ജീവനക്കാരുടെ പക്കലുമായിരുന്നു.
പണം എണ്ണുന്ന സമയത്ത് ഒരാൾ പണം മോഷ്ടിക്കുമ്പോൾ മറ്റുള്ളവർ ഇയാൾക്ക് ചുറ്റും മറ തീർക്കുകയായിരുന്നു പതിവ്.ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകളുടെ കൃത്യമായ സ്ഥാനങ്ങളെക്കുറിച്ച് പ്രതികൾക്കെല്ലാം വ്യക്തമായ ധാരണയുണ്ടായിരുന്നു. ഈ കാമറക്കണ്ണുകളിൽ പെടാത്ത സുരക്ഷിത സ്ഥാനങ്ങൾ നോക്കിയാണ് ഇവർ പണം കടത്തിയിരുന്നത്. കൺട്രോൾ റൂമിൽ ഇരുന്ന ജീവനക്കാർ ഇവരുടെ ചലനങ്ങൾ നിരീക്ഷിക്കാതിരുന്നതും ഇവർക്ക് തുണയായി. ട്രസ്റ്റിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി പ്രതികൾക്കുള്ള വ്യക്തിപരമായ അടുപ്പം കാരണം ഇവരെ ആരും സംശയിച്ചിരുന്നില്ല. മാത്രമല്ല, ഇവരെ ആരും പരിശോധിച്ചിരുന്നുമില്ല. ഇത്തരത്തിൽ മോഷ്ടിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ച് പ്രതികൾ വീടും ഭൂമിയും വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ ആസ്തികളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. കൂടുതൽ ആളുകൾക്ക് ഈ വലിയ തട്ടിപ്പിൽ പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.