പ്രതിഷേധം ശക്തം ; കേന്ദ്രംഅനുനയ നീക്കത്തിലേക്ക് ; വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രിമാർ
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം കടുത്തതോടെ കേന്ദ്രസർക്കാർ അനുനയത്തിന് തയ്യാറായേക്കും. നിരാഹാര സമരം തുടരുന്ന സോനം വാങ്ചുകിനെ കേന്ദ്രമന്ത്രിമാർ ആശുപത്രിയിൽ സന്ദർശിച്ചു. കേന്ദ്രമന്ത്രിമാരായ ജെ പി നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് ആശുപത്രിയിൽ എത്തിയത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ എത്തിയാണ് കേന്ദ്രമന്ത്രിമാർ വാങ്ചുകിനെ കണ്ടത്.മൂന്നാഴ്ചയോളം ഡൽഹിയിൽ നിരാഹാരം കിടന്ന വാങ്ചുക്കിനെ കഴിഞ്ഞദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോക്രോച്ച് ജനതാപാർട്ടി സമരത്തിന് പിന്തുണയുമായി കോൺഗ്രസ് എത്തിയതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ അനുനയ നീക്കം. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കേന്ദ്രമന്ത്രി ജെ പി നഡ്ഡ സന്ദർശിച്ചു.
പരീക്ഷാ ക്രമക്കേടിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി ഉന്നയിക്കുന്നത്. ചർച്ചയിലൂടെ പരിഹാരം കാണേണ്ട വിഷയങ്ങളാണ് ഇതെല്ലാമെന്നാണ്, വാങ്ചുക്കിനെ കണ്ട ശേഷം കേന്ദ്രമന്ത്രി ജെ പി നഡ്ഡ അഭിപ്രായപ്പെട്ടത്.അതേസമയം, നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പാര്‍ലമെന്റിലും നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പൊലീസ് നടപടിയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ രാജിയും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.