വിദ്യാർഥികൾ ഉന്നയിക്കുന്നത് ന്യായമായ ആവശ്യം ;പ്രതിഷേധത്തിന്റെ കാരണം വെളിപ്പെടുത്തി രാഹുൽ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും, ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമങ്ങളിലും പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാനും അമിത് ഷായും രാജിവെക്കണം. പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും വീഡിയോ സന്ദേശത്തില്‍ രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ക്കും പ്രധാനമന്ത്രിക്കുമുള്ള സന്ദേശം എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വിദ്യാര്‍ഥികളുടേത് ന്യായമായ ആവശ്യമാണെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായം തകര്‍ന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് പേപ്പറുകള്‍ ചോരുന്നത്? ഇന്ത്യയില്‍ വിദ്യാഭ്യാസം ഇത്ര ചെലവേറിയതായത് എന്തുകൊണ്ട്? കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ കുടുംബങ്ങള്‍ സാമ്പത്തികമായി തകരുന്നത് എന്തുകൊണ്ട്? ഇവ ന്യായമായ ചോദ്യങ്ങളാണ്, അവ ചോദിക്കുന്നതില്‍ തെറ്റൊന്നുമില്ല. രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.പ്രതിഷേധിച്ചതിന് വിദ്യാര്‍ഥികളുടെ പേരില്‍ കേസുകളെടുക്കുകയാണ്. പ്രതിപക്ഷം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്റെയും അമിത് ഷായുടെയും രാജിയാണ് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍. കൂടാതെ വിദ്യാര്‍ഥികളെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി വേണം. വിദ്യാര്‍ഥികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിക്കണം. പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങളില്‍ ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച വേണമെന്ന് മുഴുവന്‍ പ്രതിപക്ഷവും ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ- പരീക്ഷാ സംവിധാനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ മിന്നല്‍ പ്രതിഷേധത്തിന്റെ കാരണവും രാഹുല്‍ വിശദീകരിച്ചു. പരീക്ഷ ക്രമക്കേടുകളില്‍ ചര്‍ച്ച വേണമെന്ന് നേരത്തേ ലോക്‌സഭ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് സ്പീക്കര്‍ പറഞ്ഞത്. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് പിന്നീട് ഞങ്ങള്‍ക്ക് വ്യക്തമായി. ഇതേത്തുടര്‍ന്നാണ് പ്രതിഷേധത്തിലേക്ക് നീങ്ങിയത്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ബുധനാഴ്ച തന്നെ വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.