വീണ്ടും ആശങ്കയായി നിപ ;രോഗം സ്ഥിരീകരിച്ചത് ഫറോക്ക് സ്വദേശിയായ 43 കാരന്

By :  Devina Das
Update: 2026-06-11 04:43 GMT

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളയാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. സ്രവം പൂനെയിലെ വൈറോളജി ലാബിൽ പരിശോധന നടത്തും.ജന്തുജന്യ വൈറസ് രോഗമാണ് നിപ രോഗം.

വവ്വാലുകളും പന്നികളുമാണ് വൈറസിന്റെ സ്വാഭാവിക വാഹകർ. നിപ വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കാതെ രോഗിയുമായി അടുത്തിടപഴകുന്നതിലൂടെ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും രോഗം പകരും.

വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെ രോഗം പകരാം. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് നാല് മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം. രക്തം, മൂത്രം, തൊണ്ടയിൽ നിന്നുള്ള സ്രവം, നട്ടെല്ലിൽനിന്ന് കുത്തിയെടുത്ത സുഷുമ്നാസ്രവം എന്നിവയാണ് പരിശോധനക്കായി അയക്കുന്നത്.

രോഗലക്ഷണങ്ങൾ

പനിയോട് കൂടിയുള്ള ശരീരവേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ടവേദന, വയറിളക്കം എന്നിവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് ഛർദ്ദി, സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

Similar News