അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള;മുഖ്യപ്രതിയുടെ ഒരുകോടിയുടെ വീട് ഇടിച്ചുനിരത്തും
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളക്കേസിലെ മുഖ്യസൂത്രധാരൻ നിർമിക്കുന്ന ഒരു കോടി രൂപ വിലമതി ക്കുന്ന വീട് ബുൾ ഡോസർകൊണ്ട് പൊളിച്ചുമാറ്റും. അറസ്റ്റിലായ എട്ടുപേരിൽ ഒരാളായ ലവ്കുശ് മിശ്രയുടെ ഭാര്യ സുപ്രിയമിശ്രയുടെ പേരിൽ നിർമിക്കുന്ന വീടാണ് അനധികൃതമെന്നു കണ്ടെത്തുകയും അയോധ്യ വികസന അതോറിറ്റി (എ. ഡി.എ.) നോട്ടീസ് നൽകിയത്.ക്ഷേത്രത്തിൽ ജോലികിട്ടിയതോടെ ലവ് കുശ് മിശ്രയുടെ സാമ്പത്തികസ്ഥിതി വളരെയധികം മെച്ചപ്പെട്ടതിനുപിന്നാലെയാണ് കൂറ്റൻ ആഡംബര വീടുയർന്നത്. പ്രതികളുടെ സ്വത്തുക്കളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നതിനിടെയാണ് സോഹാവൽ തഹസിലിലെ ബൻവീർ പുർ ഗ്രാമത്തിലെ വീടുനിർമാണം ശ്രദ്ധയിൽ പ്പെട്ടത്. ലവ്കുശ് മിശ്രയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തിയ അന്വേഷണസംഘം കുടുംബാംഗങ്ങളെയും ചോദ്യംചെയ്തു.
അന്വേഷണത്തിൽ ഏറ്റവുംകൂടുതൽ പണം പിടിച്ചെടുത്ത അവിനാഷ് ശുക്ലയെതിരായ നിയമനടപടികളും ശക്തമാക്കും. കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ലവ് കുശയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. നിർദ്ദിഷ്ട കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയാണ് നിർമ്മാണം നടത്തുന്നതെന്ന് എഡിഎ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പരിശോധനയ്ക്ക് പിന്നാലെയാണ് സുപ്രിയ മിശ്രയ്ക്ക് അതോറിറ്റി നോട്ടീസ് നൽകിയത്. നിശ്ചിത സമയത്തിനകം മറുപടി നൽകിയില്ലെങ്കിൽ, നിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തുന്ന പക്ഷം കെട്ടിടം പൊളിച്ചുനീക്കൽ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു.2025 ഒക്ടോബർ 16-നാണ് ഈ ഭൂമി വാങ്ങിയതെന്നാണ് കണ്ടെത്തൽ. അയോധ്യ ജില്ലയിലെ സോഹാവൽ തഹസീലിലെ മംഗ്‌സി പർഗാന പ്രദേശത്തുള്ള ഭൂമി ഭാര്യയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കമൽ സ്വരൂപ് സിങ് എന്നയാളിൽ നിന്ന് 8.8 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഭൂമിക്ക് ഇപ്പോഴത്തെ വിപണി മൂല്യം ഏകദേശം 25 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്.