ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ ദുല്‍ഖര്‍ സല്‍മാനെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ് .ഭൂട്ടാനില്‍ നിന്ന് കടത്തിയ നാല് വാഹനങ്ങൾ കൂടി ദുല്‍ഖറിന്റെ പക്കൽ ഉണ്ട്. ഈ വാഹനങ്ങളുടെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ കസ്റ്റംസ് നിർദേശിച്ചു . ഇവ പരിശോധിച്ച ശേഷം വീണ്ടും താരത്തെ ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ നീക്കം.കേസുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റെ നാല് ആഡംബര കാറുകള്‍ കസ്റ്റംസ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. കള്ളക്കടത്ത് സംഘം ഭൂട്ടാന്‍ അതിര്‍ത്തി വഴി കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ ദുല്‍ഖറിന് വിറ്റതാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി.കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണ് ഇതെന്ന് അറിഞ്ഞിരുന്നില്ല എന്നും വാഹന കള്ളക്കടത്ത് റാക്കറ്റുമായി തനിക്ക് ബന്ധമില്ലെന്നും കൈവശമുള്ള വാഹനങ്ങള്‍ക്ക് കൃത്യമായ രേഖകള്‍ ഉണ്ടെന്നും ദുല്‍ഖര്‍ നൽകിയ മൊഴിയിൽ പറയുന്നു.നേരത്തെ, കൃത്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ നിയമപരമായാണ് താൻ കാറുകള്‍ വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസും കോടതിയിൽ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കുക ആയിരുന്നു.കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുമെന്നും വാഹനം വിട്ടുനല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.