തൊഴിലില്ലായ്മയും തുച്ഛമായ ശമ്പളവും ;ജൂനിയർ ഡോക്ടർമാരിൽ 70ശതമാനവും സംസ്ഥാനം വിടുന്നു
തിരുവനന്തപുരം :തൊഴിലില്ലായ്മയും തുച്ഛമായ ശമ്പളവുംമൂലം 70 ശതമാനംജൂനിയർ ഡോക്ടർമാരും കേരളം വിടുന്നു . സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ ജൂനിയർ ഡോക്ടർമാരിൽ 82 ശതമാനം പേർക്കുംലഭിക്കുന്നത് 30,000 രൂപയിൽത്താഴെമാത്രം ശമ്പളംആണ് . ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാരിൽനിന്ന് ഗൂഗിൾ ഫോംവഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ ഇക്കാര്യം പരാമർശിക്കുന്നു . നഴ്‌സുമാർക്കുപിന്നാലെ മെഡിക്കൽരംഗത്തെ ഈ വിഷയവും വളരെ പ്രസക്തമാവുകയാണ് .പഠിച്ചിറങ്ങിയശേഷം സ്വകാര്യ ആശുപത്രികളിൽ മാസം 10,000 രൂപയ്ക്കുവരെ ജോലിചെയ്യേണ്ടിവരുന്ന പരിതാപകരമായ സ്ഥിതിയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയം ഏറ്റെടുക്കാൻ ഐ.എം.എ. തീരുമാനിച്ചു. നാലായിരത്തോളം ജൂനിയർ ഡോക്ടർമാരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. പഠിച്ചിറങ്ങി മൂന്നുവർഷം കഴിഞ്ഞവരിൽപ്പോലും 15,000 രൂപമാത്രം കിട്ടുന്നവരുണ്ട്. സർക്കാർ സർവീസിലെ ആദ്യകേഡറായ അസിസ്റ്റൻറ് സർജൻ തസ്തികയിൽ 71,600 രൂപയാണ് ശമ്പളം.